ആറാം തമ്പുരാനിൽ തുടങ്ങി ആകാശഗംഗ വരെ.. ഒളപ്പമണ്ണ പറയും ഈ കഥ!

oneparrotnetwork > Blog > Travel > ആറാം തമ്പുരാനിൽ തുടങ്ങി ആകാശഗംഗ വരെ.. ഒളപ്പമണ്ണ പറയും ഈ കഥ!

മീശപിരിച്ച ഇന്ദുചൂഢനും ഇരുവഴഞ്ഞിപ്പുഴയുടെ ആഴങ്ങളേക്ക് പോയ മൊയ്തീനും ഭയത്തിന്റെ വേലിയേറ്റങ്ങൾ മനസ്സുകളിലേക്ക് പകർന്ന ആകാശഗംഗയ്ക്കുമെല്ലാം പൊതുവായ ഒന്നുണ്ട്. കഥകളെ അതിനൊത്ത് വരച്ചെഴുതിയ ഒളപ്പമണ്ണ മനയുടെ സാന്നിധ്യം. ആറാം തമ്പുരാനിൽ തുടങ്ങി കഴിഞ്ഞ ദിവസം റിലീസായ ആകാശഗംഗയുടെ രണ്ടാം ഭാഗത്തിൽ വരെ നിറ‍ഞ്ഞു നിൽക്കുന്ന ഒളപ്പമണ്ണ മനയ്ക്ക് മുന്നൂറ് വർഷത്തെ പഴക്കമുണ്ടെങ്കിലും ഇതിന്റെ കഥകൾക്കു നാടിന്റെ ചരിത്രത്തിനും അറ്റം കാണാത്ത പഴക്കമുണ്ട്. പാലക്കാട്ടെ വെള്ളിനേഴി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒളപ്പമണ്ണ മനയുടെ വിശേഷങ്ങളിലേക്ക്..

സിനിമയിലൂടെ..

സിനിമകൾക്കപ്പുറമുള്ള ഒരു ചരിത്രമാണ് ഒളപ്പമണ്ണയ്ക്കുള്ളതെങ്കിലും സാധാരണ ലോകത്തിന് കൂടുതലും പരിചയം ഇവിടുത്തെ എട്ടുകെട്ടിൽ നിറഞ്ഞു നിന്ന കഥാപാത്രങ്ങളിലൂടെയാണ്. ആറാം തമ്പുരാൻ മുതൽ നരസിംഹം, ഇലവങ്കോട് ദേശം, നരൻ, മാടമ്പി, ദ്രോണ, ഓട്ടോഗ്രാഫ്, ഒടിയൻ, ആകാശഗംഗ വരെയുള്ള സിനിമകൾ ഇവിടെ ചിത്രീകരിച്ചതാണ്.

ഇന്നലെകളിലെ മന..

കേരള സാഹിത്യത്തിനും വാദ്യകലകൾക്കും കഥകളിയ്ക്കും ഒക്കെ ഒരുപാട് സംഭാവനകൾ നല്കിയ ഇടയായാണ് ചരിത്രം ഒളപ്പമണ്ണ മനയെ രേഖപ്പെടുത്തിയിരിക്കുന്നത്. മഹാകവി ഒളപ്പമണ്ണയുടെ ജന്മസ്ഥലം ഇവിടെയാണ്. കൂടാതെ ഋഗ്വേദം മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത ഒ.എം.സി.നാരായണൻ നമ്പൂതിരിപ്പാട്, വേദ അധ്യാപകനായ നീലകണ്ഠൻ നമ്പൂതിരിപ്പാട്, ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട്, ബാലസാഹിത്യകാരി സുമംഗല തുടങ്ങിയവർ ഈ മനയിലെ അംഗങ്ങളായിരുന്നുവത്രെ.

300 വർഷത്തിലധികം പഴക്കം..

ഏകദേശം മുന്നൂറിലധികം വര്‍ഷത്തെ പഴക്കമുണ്ട് ഒളപ്പമണ്ണ മനയ്ക്ക്. 20 ഏക്കറിലധികം സ്ഥലത്തായാണ് മന സ്ഥിതി ചെയ്യുന്നത്. എട്ടുകെട്ടും മാളികപ്പുരയും പിന്നെ നാലുകെട്ടുള്ള കിണറും ഒക്കെയായി ഒരു കാലത്ത് ആട്ടക്കലയുടെയും കഥകളിയുടെയും സ്വർഗ്ഗമായിരുന്നു ഇവിടം. കലാകാരന്മാരുടെയം സർഗ്ഗ പ്രതിഭകളുടെയും നിശ്വാസങ്ങളായിരുന്നു ഇവിടുത്തെ ജീവശ്വാസം എന്നുതന്നെ പറയാം. എട്ടുകെട്ടും അതിലെ അകത്തളങ്ങളും വിശാലമായ പച്ചപ്പിലേക്ക് തുറക്കപ്പെടുന്ന വാതായനങ്ങളുംഅറയും നിരയും കൂടാതെ നൂറ്റാണ്ടുകൾ പഴക്കമുള്ളഅലമാരയും പാത്രങ്ങളും തടിപ്പണികളും ഗൃഹോപകരണങ്ങളും പഴമയിലും പുതുമ സൂക്ഷിക്കുന്ന കൗതുക വസ്തുക്കളും ഒക്കെ ഇവിടെ കാണാം.

ഒളപ്പമണ്ണ നമ്പൂതിരിമാരുടെ തറവാട്..

പതിനെട്ടം നൂറ്റാണ്ടിൽ മൺചുവരും ഓല മേഞ്ഞ മേൽക്കൂരയും ഒക്കെയായി നിർമ്മിക്കപ്പെട്ട ഒരു കൊച്ചു മനയായാണ് ഒളപ്പമണ്ണ മനയുടെ തുടക്കം. പിന്നീട് കാലം പോകെ അതൊരു എട്ടുകെട്ടായി മാറുകയായിരുന്നു. ഒളപ്പമണ്ണ നമ്പൂതിരിമാരുടെ തറവാടായിരുന്നു ഇത്. പിന്നീടാണ് ഇന്നു കാണുന്ന രീതിയില്‍ ഇത് നിർമ്മിക്കപ്പെടുന്നത്. തടിയിലും ലോഹങ്ങളിലും ഒക്കെ തീർത്ത ഒട്ടേറെ നിർമ്മാണ വിസ്മയങ്ങൾ മനയുടെ പലഭാഗങ്ങളിലായി കാണാം.

കല്ലുവഴിച്ചിട്ട..

നിരവധി കലാകാരന്മാരെയും സാഹിത്യകാരന്മാരെയും സംഭാവന ചെയ്ത ഈ മന കഥകളി മന എന്ന പേരിലും അറിയപ്പെടുന്നു. 200 വർഷങ്ങൾക്കു മുൻപ് കഥകളിയിലെ കല്ലുവഴിച്ചിട്ടയ്ക്ക രൂപം കൊടുത്തത് ഒളപ്പമണ്ണ മനക്കാരായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

മന ഇന്ന്..

മലയാളികൾക്കു മാത്രമല്ല, വിദേശികൾക്കും ഏറെയിഷ്ടമുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഒളപ്പമണ്ണ മന. ഇവിടെ എത്തി മന കണ്ടു പോകുവാൻ മാത്രമല്ല, ദിവസങ്ങളോളം താമസിച്ച് ഈ നാടിനെ അറിഞ്ഞ്, പഴമയിലൂടെ സഞ്ചരിക്കുവാനും ഒരുപാട് ആളുകൾ ഇവിടെ എത്തുന്നു. മനയുടെ പ്രത്യേകതകളും നിർമ്മാണത്തിലെ പ്രത്യേകതകളും ഗ്രാമീണ കാഴ്ചകളും ഒക്കെ കണ്ടാസ്വദിക്കുവാനാണ് വിദേശികൾ ഇവിടം തിരഞ്ഞെടുക്കുന്നത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത് വെള്ളിനേഴി ഗ്രാമത്തിലാണ് ഒളപ്പമണ്ണ മന സ്ഥിതി ചെയ്യുന്നത്. പാലക്കാടു നിന്നും 43 കിലോമീറ്ററും തൃശൂരിൽ നിന്നും 60 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ചെർപ്പുളശ്ശേരി, ഒറ്റപ്പാലം എന്നിവയാണ് അടുത്തുള്ള പ്രധാന പട്ടണങ്ങൾ.

You must be logged in to post a comment.